ഉദയഗിരി: പ്രളയക്കെടുതിയിൽ നാശനഷ്ടം ഉണ്ടായവർക്ക് അടിയന്തര സഹായം നൽകണമെന്ന് സജീവ് ജോസഫ് എംഎൽഎ മുഖ്യമന്ത്രിയോടും റവന്യൂ മന്ത്രിയോടും നേരിട്ട് കണ്ട് ആവശ്യപ്പെട്ടു. ജില്ലയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത് ഉദയഗിരി പഞ്ചായത്തിലാണ്. രണ്ടുപ്രാവശ്യമായി പഞ്ചായത്തിലെ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാവുകയും 36 ഓളം റോഡുകളും നിരവധി പാലങ്ങളും കലുങ്കുകളും തകർച്ച നേരിടുകയും ചെയ്തു.
ഇതോടൊപ്പം നിരവധി കർഷകരുടെ കൃഷിയിടങ്ങൾക്കും വലിയ നാശനഷ്ടമുണ്ടായി. നിരവധി വീടുകൾക്കും ആലകൾ, മറ്റു കെട്ടിടങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയ്ക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇവയുടെ എല്ലാം വിശദമായ കണക്കും വകുപ്പ് മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും നൽകി. പ്രത്യേക പാക്കേജ് ഉടൻ അനുവദിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. അടുത്തദിവസം തന്നെ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള സംഘം സ്ഥലം സന്ദർശിക്കുമെന്ന് എംഎൽഎ പറഞ്ഞു.
തഹസിൽദാർ, എഡിഎം എന്നിവരും സ്ഥലം സന്ദർശിച്ചു. എംഎൽഎയോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ, വൈസ് പ്രസിഡന്റ് എൻ.എ. പ്രസന്നകുമാർ, തോമസ് വെക്കത്താനം, ജോയിച്ചൻ പള്ളിയാലിൽ, ബെന്നി പീടിയേക്കൽ, ഇ.എം. നാസർ, ഹാഹുൽ ഹമീദ്, സിന്ധു തോമസ്, ഷീൻ തെക്കേൽ, പ്രീത സുരേഷ്, വിനോദ് , ഷീബ ഡാനി, ഐ.വി.ഒ. പ്രകാശൻ എന്നിവരും എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.